മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു. 28 വയസുള്ള ശുഭം അഗോൺ എന്ന കോൺസ്റ്റബിളാണ് കൊല്ലപ്പെട്ടത്. ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ 12 പേരടങ്ങുന്ന സംഘം വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു.ജൽഗാവിലെ ചാലിസ്ഗാവിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തിങ്കളാഴ്ച മൂന്നു പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി. ഏഴ് ദിവസത്തേക്കാണ് ഇവരെ പോലിസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
സംഭവം നടക്കുമ്പോൾ ശുഭം അഗോൺ ചാലിസ്ഗാവിൽ ആയിരുന്നു. അവിടെ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച ടീമിൽ ശുഭം ഉണ്ടായിരുന്നു. മത്സരത്തിന് തൊട്ടുപിന്നാലെ ശുഭവും എതിരാളികളായ ടീം അംഗങ്ങളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. പിന്നീട് ശുഭത്തിനെ 12 പേർ മർദിച്ചതായാണ് റിപ്പോർട്ട്.
എതിരാളികളായ ടീമംഗങ്ങൾ ശുഭമിനെയും കർഷകനും ശുഭമിന്‍റെ സുഹൃത്തുമായ ആനന്ദിനെയും വാളുകളും ക്രിക്കറ്റ് സ്റ്റമ്പുകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്.