
മുംബൈ: നഗരത്തിൽ ലോക്ക്ഡൗൺ കാലയളവിൽ പരോളിൽ പുറത്തിറങ്ങിയ 66 തടവുകാരിൽ 21 തടവുകാർ ഇതുവരെ ജയിലിൽ തിരിച്ചെത്തിയിട്ടില്ല എന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം.ഇതിനെ തുടർന്നാണ് ജയിൽ അധികൃതർ തിരച്ചിൽ ഊർജിതമാക്കാനുള്ള തീരുമാനം എടുത്തത്. ഒളിവിൽ കഴിയുന്ന തടവുകാരെ കണ്ടു പിടിച്ച് എത്രയും വേഗം ജയിലിലേക്ക് കൊണ്ട് വരണമെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിൽ പോലീസ് കമ്മീഷണർ ലോക്കൽ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ വർഷം നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് 27 തടവുകാർ സ്വയം ജയിലിലേക്ക് മടങ്ങിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 2020 മാർച്ചിൽ, കോവിഡ് കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ജയിലുകളിലെ തിരക്ക് പരിശോധിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു,തുടർന്നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മഹാരാഷ്ട്ര സർക്കാർ പരോൾ അനുവദിച്ചു നൽകിയത്.
2021 മെയ് മാസത്തിൽ, തടവുകാരോട് അതത് ജയിലുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷേ പ്രതികളിൽ പലരും മടങ്ങിവന്നില്ല. “പരോളിൽ ഇറങ്ങി ജയിലുകളിലേക്ക് മടങ്ങി വരാത്ത കുറ്റവാളികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും മുംബൈ പോലീസ് അടുത്തിടെ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു,” ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു. ജയിലിൽ തിരിച്ചെത്താത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 224 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.