
മുംബൈ: അന്തരിച്ച കോൺഗ്രസ് നേതാവ് വസന്തറാവു ചവാന്‍റെ മകനായ രവീന്ദ്ര വസന്തറാവു ചവാനെയാണ് നന്ദേഡ് ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത്. നന്ദേഡിനെ പ്രതിനിധീകരിച്ച കോൺഗ്രസ് എംപി വസന്ത് ചവാൻ ഓഗസ്റ്റിലാണ് അന്തരിച്ചത്.
ഇതോടൊപ്പം മേഘാലയയിലെ ഗാംബെഗ്രെ (എസ്ടി) അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജിങ്‌ജാങ് എം മറാക്കിന്‍റെ സ്ഥാനാർഥിത്വവും കോൺഗ്രസ് പ്രഖ്യാപിച്ചു. അതേസമയം മേഘാലയയിൽ ഗാംബെഗ്രെയിലെ ഉപതെരഞ്ഞെടുപ്പ് 'അവിടുത്തെ ജനങ്ങൾക്ക് ജന വിരുദ്ധ സർക്കാറിനെതിരെ വിധി എഴുതാനുള്ള ഒരു അവസരം കൈവന്നിരിക്കുകയാണെന്ന്' കോൺഗ്രസ് നേതാവും എ ഐ സി സി സെക്രട്ടറിയും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമായ അഡ്വ.മാത്യു ആന്‍റണി പറഞ്ഞു.
'ഉപതിരഞ്ഞെടുപ്പിൽ ഭാര്യയെ വിജയിപ്പിക്കാൻ മുഖ്യമന്ത്രി സർക്കാർ പണം കുടുംബപ്പണം പോലെയാണ് ചെലവഴിക്കുന്നതെന്നും' മാത്യു ആന്‍റണി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലും പാർട്ടി മികച്ച വിജയം കൈവരിക്കുമെന്ന് മാത്യു ആന്‍റണി പറയുകയുണ്ടായി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പും ജാർഖണ്ഡ് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനും ഒപ്പം നന്ദേഡ് ലോക്‌സഭാ സീറ്റിലേക്കും കേദാർനാഥ് നിയമസഭാ മണ്ഡലത്തിലേക്കും നവംബർ 20 ന് ഉപതെരഞ്ഞെടുപ്പും നടക്കും.
വയനാട്, നാന്ദേഡ് ലോക്‌സഭാ സീറ്റുകളിലേക്കും 48 നിയമസഭാ മണ്ഡലങ്ങളിലേക്കും ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫലം നവംബർ 23ന് പ്രഖ്യാപിക്കും.