

മുബായ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പൊലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.
കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചില തെളിവുകൾ കിട്ടിയിട്ടുണ്ട്.
അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്‍റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച് - ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചുവെന്ന് ഡിസിപി പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിൽ പ്രതിയെ മുംബൈ പൊലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു.
താനെയില്‍ മെട്രൊ റെയിൽ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാംപില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.