മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് ശേഷവും നേതാക്കൾ തമ്മിലുള്ള വാക് പോര് തുടരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി 'ഉദ്ധവ് താക്കറേക്കെതിരെയാണ് ഏക്നാഥ് ഷിൻഡെ വീണ്ടും ആഞ്ഞടിച്ചത്. 'തന്നെ കാണാനോ ആശയവിനിമയം നടത്താനോ സമയം തന്നിരുന്നില്ല, ഇതും പാർട്ടി പിളർപ്പിലേക്ക് നയിച്ചതായി ഷിൻഡെ അവകാശപ്പെട്ടു. പ്രധാനമായും ഉദ്ധവ് താക്കറെ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെട്ടതാണ് ശിവസേന പിളരാൻ കാരണ മായതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തന്നെ മുഖ്യമന്ത്രിയായി നിയമിക്കുന്നതിനെ പിന്തുണയ്ക്കാൻ ശരദ് പവാർ തയാർ ആയിരുന്നതായും ഷിൻഡെ വെളിപ്പെടുത്തി.
ദൈനിക് ഭാസ്‌കറുമായുള്ള അഭിമുഖത്തിലാണ് പാർട്ടി പിളർപ്പിന്റെ കാരണങ്ങളും ബിജെപിയുമായുള്ള സഖ്യവും ഉദ്ധവ് താക്കറെയുമായുള്ള ബന്ധവും ഷിൻഡെ വെളിപ്പെടുത്തിയത്. താനും ഉദ്ധവ് താക്കറെയും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമെന്താണെന്ന് ചോദിച്ചപ്പോൾ, അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പ്രത്യയശാസ്ത്രപരമാണെന്ന് ഷിൻഡെ പറഞ്ഞു. "ഞങ്ങൾ ബാലാസാഹെബിന്റെ പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധതയുള്ളവരാണ്. ഉദ്ധവിന്റെ നേതൃത്വത്തിൽ ശിവസേന ദുർബലമാകുകയായിരുന്നു," ഷിൻഡെ പറഞ്ഞു.
ഉദ്ധവിന്റെ ഭരണകാലത്ത് പാർട്ടി പ്രവർത്തകരുടെയും വ്യവസായികളുടെയും ദുരിതത്തെക്കുറിച്ച് സംസാരിക്കവെ ഷിൻഡെ പറഞ്ഞു, "പാർട്ടി അംഗങ്ങൾ ജയിലിലടക്കപ്പെട്ടു, പദ്ധതികൾ നിർത്തിവച്ചു, വ്യവസായികൾ ദുരിതത്തിലായി. അത്തരം സാഹചര്യങ്ങളിൽ അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ മത്സരിക്കുമെന്ന് ഞങ്ങൾ ആശങ്കാകുലരായിരുന്നു." ഉദ്ധവിന് നേതൃഗുണങ്ങൾ ഇല്ലായിരുന്നുവെന്നും അതാണ് അദ്ദേഹവുമായി വേർപിരിയാൻ ഞങ്ങളെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.