മുംബൈ: ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേനയുടെ നേതാവ് രാജേഷ് ഷായുടെ മകൻ ഓടിച്ച ബിഎംഡബ്ല്യു കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. വാഹനം ഓടിച്ചിരുന്ന മിഹിർ ഷാ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണ്.
മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ ശിവസേനാ ഉപനേതാവാണ് രാജേഷ് ഷാ. ഇയാളും ഡ്രൈവർ രാജേന്ദ്ര സിങ് ബിജാവത്തും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. നരഹത്യ, തെളിവ് നശിപ്പിക്കൽ, അപകടകരമായി വാഹനമോടിക്കൽ എന്നീ വകുപ്പുകളാണ് മിഹിർ ഷായ്ക്കു മേൽ ചുമത്തിയിരിക്കുന്നത്.
മിഹിർ ഷായുടെ പേരിൽ തന്നെയാണ് അപകടമുണ്ടാക്കിയ കാർ. സംഭവ സമയത്ത് ഡ്രൈവറും കാറിലുണ്ടായിരുന്നു. ജൂഹുവിലെ ബാറിൽ നിന്നു മദ്യപിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ മിഹിറാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.
കാവേരി നക്‌വ, ഭർത്താവ് പ്രദീക് നക്‌വ എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ബോണറ്റിലേക്കു തെറിച്ചു വീണ കാവേരിയെയും കാർ വീണ്ടും മുന്നോട്ടു പോകുകയായിരുന്നു.
കാറിന്‍റെ വിൻഡ്ഷീൽഡിൽ പതിപ്പിച്ചിരുന്ന ശിവസേനയുടെ സ്റ്റിക്കർ ചുരണ്ടിക്കളയാൻ ശ്രമം നടന്നിട്ടുണ്ട്. ഒരു നമ്പർ പ്ലേറ്റും അഴിച്ചുമാറ്റിയിട്ടുണ്ട്. എന്നാൽ, സിസിടിവി ഫുട്ടേജുകൾ പരിശോധിച്ച് വാഹനവും അതിലുണ്ടായിരുന്നവരെയും തിരിച്ചറിയാൻ പൊലീസിനു സാധിച്ചു.
നിർഭാഗ്യകരമായ സംഭവമാണെന്നു വിശേഷിപ്പിച്ച മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, കടുത്ത നടപടിയുണ്ടാകുമെന്നും ഉറപ്പ് നൽകി.