
മുബായ്: ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽആൻഡ്‌ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്‍റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ.
ഇന്ത്യൻ തൊഴിലാളികളുടെ വിയർപ്പും രക്തവും പിഴിഞ്ഞെടുക്കാൻ കോർപ്പറേറ്റ് തലവന്മാർ തമ്മിൽ മത്സരമാണ്. എൻഡിഎ സർക്കാരിന്‍റെ ഒത്താശയോടെയാണ് ഇതുസംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ തൊഴിലാളികൾ കൂടുതൽ മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് തപൻ പറഞ്ഞു. ഇത് തൊഴിലാളികളുടെ ആരോഗ്യത്തേയും സാമൂഹികജീവിതത്തേയും കാര്യമായി ബാധിക്കുന്നു.
കൊള്ളലാഭത്തിനായി തൊഴിലാളികളെ അതിതീവ്രമായി ചൂഷണം ചെയ്ത് തൊഴിലവസരങ്ങളും ചെലവും കുറയ്ക്കാനാണ് കോർപ്പറേറ്റുകൾ ശ്രമിക്കുന്നത്. ഇത്തരം നടപടികൾ കാരണം 2022-ൽ 11,486 ജീവനൊടുക്കിയ ക്രൈം ബ്യൂറോ റിപ്പോർട്ടുണ്ടെന്നും തപൻ ചൂണ്ടിക്കാട്ടുന്നു.