
ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിൻ്റേയും ഗുരുദേവഗിരി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവഗിരിയിൽ സംഘടിപ്പിച്ച ചർച്ച
നവിമുംബൈ: വിശ്വഗുരുവായി ലോകജനത അംഗീകരിച്ചു കഴിഞ്ഞ ശ്രീ നാരായണ ഗുരു ഒരു മതത്തിന്‍റെയും വക്താവായിരുന്നിന്നില്ലെന്നും ഗുരു വിശ്വ മാനവികതയുടെയും മനുഷ്യ മതത്തിന്‍റെയും വ്യക്താവ് മാത്രമായിരുന്നുവെന്നും ആണവ ശാസ്തജ്ഞനും അറിയപ്പെടുന്ന ഗുരുധർമ പ്രചാരകനും മെറ്റാഫിസിക്സ് ആൻഡ് പോളിറ്റിക്‌സ് ന്‍റെ വക്താവുമായ എം. സി. ദിനകരൻ അഭിപ്രായപ്പെട്ടു. ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗവും, ഗുരുദേവഗിരി കമ്മറ്റിയും സംയുക്തസമായി സംഘടിപ്പിച്ച `ഗുരുവിന്‍റെ ദാർശനികത - ഒരു പഠനം' എന്ന പ്രതിമാസ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു രചിച്ച ആത്മോപദേശശതകം, വിശ്വപ്രാർഥനയായ ദൈവദശകം, ജനനീ നവരത്ന മഞ്ജരി തുടങ്ങിയ കൃതികളിലൂടെ പ്രപഞ്ചസൃഷ്ടിയെയും മാനവകുലത്തിന്‍റെ ഉയർച്ചതാഴ്ചകളെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. മലയാള ഭാഷയിൽ യോഗാത്മകമായി രചിക്കപ്പെട്ട ഏക കൃതിയാണ് ഗുരു രചിച്ച കുണ്ഡലിനിപ്പാട്ട്. ഈ കൃതിയിൽ യോഗാത്മകമായി സത്യത്തെ ദർശിക്കുന്ന യോഗിയെയും അതുവഴി യോഗി ആർജിക്കുന്ന പ്രപഞ്ച ഘടകങ്ങളെയും കാണാം.- അദ്ദേഹം തുടർന്ന് പറഞ്ഞു.
ചർച്ചയിൽ ഗുരുവിന്‍റെ സൃഷ്ടികളായ ഭദ്രകാളിയാഷ്ടകം, കാളീനാടകം, സദാശിവ ദർശനം, സ്വാനുഭാവഗീതിക , ഹോമമന്ത്രം, സുബ്രഹ്മണ്യ കീർത്തനം, ദർശനമാല, ഈശോവാസ്യോപനിഷത് , തമിഴിൽ എഴുതിയ തേവാരപതികങ്കൾ l തുടങ്ങിയ കൃതികളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. ക്രിസ്തുമതം, ഇസ്‌ലാം മതം, ബുദ്ധമതം എന്നിവയെക്കുറിച്ചൊക്കെയുള്ള ശ്രീനാരായണ ഗുരുവിന്‍റെ ധാരണയും ചർച്ചാവിഷയമായി.
സോണൽ സെക്രട്ടറി എൻ. എസ്. രാജൻ സ്വാഗതവും എം. ജി രാഘവൻ നന്ദിയും പറഞ്ഞു.
ചർച്ചയിൽ മായാ സഹജൻ, ബിജിലി ഭരതൻ, മൃദുല അജയകുമാർ, പി. കെ. രാഘവൻ , വി. പി. പ്രദീപ്‌കുമാർ, രാധാകൃഷ്ണ പണിക്കർ എന്നിവർ പങ്കെടുത്തു. എല്ലാമാസവും ഈ ചർച്ച തുടരുമെന്ന് ഗുരുദേവഗിരി കമ്മറ്റി കൺവീനർ വി. കെ. പവിത്രൻ അറിയിച്ചു.