മുംബൈ: പ്രശസ്‌ത ഗായിക ആശാ ഭോസ്‌ലെയുടെ 90-ാം വാർഷികത്തോടനുബന്ധിച്ച് 90 എഴുത്തുകാർ എഴുതിയ ലേഖനങ്ങളുടെയും അപൂർവമായ ഫോട്ടോകളുടെയും സമാഹാരമായ ‘സ്വർസ്വാമിനി ആശ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ അറിയപ്പെടുന്ന ഗായകരും അഭിനേതാക്കളും പങ്കെടുത്തു.
വെള്ളിയാഴ്ച വിലെ പാർലെയിലെ ദീനനാഥ് മങ്കേഷ്‌കർ ഓഡിറ്റോറിയമായിരുന്നു വേദി. മെരാക് ഇവന്റ്സിന്റെ മഞ്ജിരി അമേയ ഹെറ്റെയും പ്രസാദ് മഹദ്‌കറും ചേർന്ന് നിർമ്മിച്ച 'സ്വർസ്വാമിനി ആശ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി സംഗീത ലോകത്തിന് പുറമെനിന്ന് പോലും നിരവധി പ്രമുഖ വ്യക്തിത്വങ്ങളാണ് പങ്കെടുത്തത്. അസാധാരണമായ ഒരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചതായി പലരും പ്രതികരിച്ചു.
ചടങ്ങിൽ ആർഎസ്എസ് മേധാവി മങ്കേഷ്‌കർ കുടുംബത്തെ അവരുടെ സംഗീതത്തിലൂടെ ഭക്തിയും ദേശസ്‌നേഹവും വളർത്തിയതിന് പ്രശംസിക്കുകയും ഇന്ത്യൻ സംഗീതത്തിനും സംസ്‌കാരത്തിനും ഭോസ്‌ലെയുടെ മഹത്തായ സംഭാവനയെ വാനോളം പുകഴ്ത്തുകയും ചെയ്തു,
“സംഗീതത്തിന്റെ ഉദ്ദേശ്യം കേവലം വിനോദത്തേക്കാൾ കൂടുതലാണ്, അത് സാമൂഹിക നേട്ടങ്ങൾ നൽകണം. മങ്കേഷ്‌കർ കുടുംബം അവരുടെ സംഗീതത്തിലൂടെ ജനങ്ങളിൽ ദേശസ്‌നേഹം വളർത്തിയെടുത്തു, അതിനാൽ സംഗീത ലോകത്തിന് മങ്കേഷ്‌കർ കുടുംബത്തിന്റെ സംഭാവനകളോട് എനിക്ക് ദീർഘകാലമായി ബഹുമാനമുണ്ട്. മങ്കേഷ്‌കർ കുടുംബത്തോടുള്ള എന്റെ അഗാധവും അതിരറ്റതുമായ ബഹുമാനം കൊണ്ടാണ് ഞാൻ ഈ പരിപാടിയിൽ ഇവിടെ എത്തിയിരിക്കുന്നത്. ഒരു പാട്ട് കേവലം വിനോദമല്ല, മറിച്ച്
വികാരവും അത് നമുക്ക് നൽകുന്ന സന്ദേശവുമാണ്. ഒറ്റയടിക്ക് വ്യക്തമാകില്ലെങ്കിലും ഗായകന് ഉണ്ടായേക്കാവുന്ന ജീവിതാനുഭവവും ഇതിൽ ഉൾക്കൊള്ളുന്നു. മങ്കേഷ്‌കർ കുടുംബത്തിന് ഭാരതത്തിന്റെ ചരിത്രത്തിൽ വലിയൊരു സ്ഥാനമാണ് ഉള്ളത്".
അദ്ദേഹം പറഞ്ഞു.