
താനെ: ഡോംബിവിലി പ്രദേശങ്ങളിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തുന്നയാളെ പിടികൂടി. 12 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് അംബർനാഥിലെ വദർലി ഗ്രാമത്തിൽ നിന്ന് ഒട്ടേറെ മോഷണകേസുകളിൽപ്പെട്ട പ്രതിയെ മൻപാഡ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മാൻപാഡ, രാംനഗർ, വിഷ്ണുനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി സൂചനയുണ്ട്.
നേരത്തെ താനെ സിറ്റി ഈസ്റ്റ് റീജിയൻ അഡീഷണൽ പൊലീസ് കമ്മീഷണർ ദത്താത്രേയ ഷിൻഡെ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ഗുഞ്ചാൽ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുനിൽ കുരാഡെ എന്നിവർ മൻപാഡയിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ ശേഖർ ബഗഡെയ്ക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും പ്രത്യേക സംഘത്തെ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കേസുകൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മുതൽ ഡോംബിവിലിയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം വർധിച്ചതായി കല്യാൺ സർക്കിളിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സച്ചിൻ ഗുഞ്ചാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയിരുന്നതായി കേസ്‌രെജിസ്റ്റർ ചെയ്തിരുന്നു. മെയ് അവധിക്കാലത്ത് പലരും നാട്ടിലേക്ക് പോകാറുണ്ട്.ഇക്കാലയളവിൽ വീടുതകർക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക സംഘം രൂപീകരിച്ചു".അദ്ദേഹം കൂട്ടിച്ചേർത്തു.
മാൻപാഡ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ ശേഖർ ബഗഡേയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോംബിവിലി പ്രദേശത്തെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ 10 വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.കൂടാതെ 12 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച ആഭരണങ്ങളും പണവും പൊലീസ് കണ്ടെടുത്തു. മറ്റ് പ്രതികൾക്കായും തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാൻപാഡ മേഖലയിൽ ആറും വിഷ്ണുനഗർ ഏരിയയിൽ മൂന്നും രാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുറ്റകൃത്യവും പ്രതി ചെയ്തതായാണ് വിവരം.