മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വീണ്ടും തലവേദനയായി ഛഗൻ ഭുജ്ബലിന്റെ വാക്കുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും അനുകൂലമായ സഹതാപതരംഗം മഹാരാഷ്ട്രയിലുണ്ടെന്നാണ് എൻസിപി (അജിത്പവാർ) വിഭാഗം നേതാവ് ഛഗൻ ഭുജ്ബൽ പറഞ്ഞത്.
കൂടാതെ 2014-ലും 2019-ലും വൻവിജയം നേടിയ എൻ.ഡി.എ.ക്ക് ഇത്തവണ അത്ര എളുപ്പമായിരിക്കില്ലെന്നും ഭുജ്ബൽ പറഞ്ഞു. ഒരു ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എൻ.സി.പി.യെ പിളർത്തി അജിത് പവാറിനൊപ്പം പോയ നേതാവാണ് ഭുജ്ബൽ. ശിവസേനയിലെയും എൻ.സി.പി.യിലെയും പിളർപ്പുകളെത്തുടർന്ന് സംസ്ഥാനത്ത് പവാറിനും ഉദ്ധവിനും അനുകൂലമായി ഒരു സഹതാപതരംഗമുണ്ട്. ഈ നേതാക്കളുടെ റാലിയിലെ ജനപങ്കാളിത്തം അങ്ങനെ വിശ്വസിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതായും ഭുജ്ബൽ പറഞ്ഞു.
എന്നിരുന്നാലും ജനങ്ങളുടെ വിശ്വാസം ഇപ്പോഴും നരേന്ദ്രമോദിയിലാണെന്നും അദ്ദേഹം ശക്തമായ സർക്കാർ രൂപവത്കരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.