

മെട്രൊ റെയ്ൽ തുരങ്കത്തിലേക്ക് കുഴിച്ച കുഴൽക്കണറിന്‍റെ മുകൾ ഭാഗം.
ന്യൂഡൽഹി: അനധികൃതമായി കുഴിച്ച കുഴൽക്കിണർ മെട്രൊ റെയ്‌ലിന്‍റെ ഭൂഗർഭ തുരങ്കത്തിൽ ദ്വാരമുണ്ടാക്കി. കുഴൽക്കിണർ കരാറുകാരനും വീട്ടുടമസ്ഥനുമെതിരേ കേസെടുത്തു. മഹാരാഷ്‌ട്രയിലെ പൂനെയിൽ ശിവാജിനഗർ- സ്വർഗേറ്റ് പ്രദേശത്തെ തുരങ്കത്തിലാണു സംഭവം. ശുക്രാവർ പീഠിലെ ഭൂമിയിലാണ് കുഴൽക്കിണർ നിർമാണം മെട്രൊ തുരങ്കത്തിൽ ആറിഞ്ചു വ്യാസമുള്ള ദ്വാരം തീർത്തത്.
കഴിഞ്ഞ 14ന് ഖഡക് പൊലീസ് സ്റ്റേഷന് എതിർവശം ശിവാജി റോഡിലെ 415ാം നമ്പർ വീട്ടിലാണു കുഴൽക്കിണർ നിർമിച്ചത്. ഇതിനടിയിലൂടെയായിരു പൂനെയിലെ ഭൂഗർഭ മെട്രൊയുടെ ഇരട്ടത്തുരങ്കം.
ഭൂനിരപ്പിൽ നിന്ന് 60 മുതൽ 100 വരെ അടി താഴെ 6.4 മീറ്റർ വ്യാസമുള്ള രണ്ടു തുരങ്കങ്ങളാണ് കോൺക്രീറ്റ് വളയങ്ങളുടെ സുരക്ഷിതത്വത്തിൽ നിർമിച്ചിട്ടുള്ള. ഇവിടെ ഭൂമി കുഴിക്കുന്നതിനും കുഴൽക്കിണർ നിർമിക്കുന്നതിനുമെല്ലാം നിയന്ത്രണമുണ്ട്. ആവശ്യക്കാർ മുൻകൂട്ടി ഭൂമി അധികൃതരെ കാണിച്ച് അനുമതി വാങ്ങേണ്ടതാണ്. എന്നാൽ, ഇവിടെ അതൊന്നുമുണ്ടായില്ല. പഴയൊരു നിർമിതി പൊളിച്ച സ്ഥലത്ത് കുഴൽക്കിണർ കുഴിച്ചു.
തുരങ്കത്തിന്‍റെ ചുമതലയുള്ള ഓപ്പറേറ്റർ ഭൂഷൺ പ്രദീപ് ബാരിംഗെ കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോൾ സ്വർഗേറ്റ്, മണ്ഡൈ സ്റ്റേഷനുകൾക്കിടയിൽ അസ്വാഭാവികമായി വെള്ളം ചോർന്നൊലിക്കുന്നു. 471ാം നമ്പർ കോൺക്രീറ്റ് റിങ്ങിലെ ദ്വാരമാണു പ്രശ്നമെന്നു കണ്ടെത്തി. രണ്ടര ലക്ഷം രൂപ ചെലവഴിച്ച് 17ന് ദ്വാരം അടച്ചു. തുടർന്നാണു കരാറുകാരനും വീട്ടുടമയ്ക്കുമെതിരേ കേസെടുത്തത്.
അടുത്തിടെ, മുംബൈ മട്രൊ റെയ്‌ൽ കോർപ്പറേഷന്‍റെ ഭൂഗർഭ തുരങ്കത്തിൽ സ്വകാര്യ കുടിവെള്ള വിതരണക്കാരൻ കുഴൽക്കിണർ നിർമിച്ച് ദ്വാരമുണ്ടാക്കിയിരുന്നു. ഇയാൾക്കെതിരേ നടപടിയെടുത്തതിനു പിന്നാലെയാണ് സമാനമായ സംഭവം വീണ്ടും.