എസ്‌ഐആര്‍ ഫോം ഫോട്ടോസ്റ്റാറ്റ് കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ബിഎല്‍ഒമാര്‍ക്ക് സസ്‌പെന്‍ഷന്‍

മഹാരാഷ്ട്രയിലെ പന്‍വേലിലാണ് സംഭവം

Five BLOs suspended after SIR forms were found at a photocopy shop.

എസ്‌ഐആര്‍ ഫോം ഫോട്ടോസ്റ്റാറ്റ് കടയില്‍

Updated on

മുംബൈ: മഹാരാഷ്ട്രയിലെ പന്‍വേല്‍ നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്‌ഐആര്‍ ഫോമുകള്‍ ഫോട്ടോസ്റ്റാറ്റ് കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ 5 ബിഎല്‍ഒമാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി.

ഖാര്‍ഘറിലെ സെക്ടര്‍ 19ല്‍ ബിജെപി പ്രവര്‍ത്തകന്‍ നടത്തുന്ന കടയിലാണ് 500-നും ആയിരത്തിനുമിയടില്‍ പൂരിപ്പിച്ച ഒറിജിനല്‍ ഫോമുകള്‍ കണ്ടെത്തിയത്. ഔദ്യോഗിക രേഖകള്‍ എങ്ങനെ സ്വകാര്യ വ്യക്തികളുടെ കൈകളില്‍ എത്തിയെന്ന് ചോദിച്ച് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തി. ഫോം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ശിവസേന പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

പന്‍വേല്‍ മണ്ഡലത്തിലെ പാര്‍ട്ട് നമ്പര്‍ 149ഉം മറ്റ് ഭാഗങ്ങളിലെയും ഫോമുകളാണ് കടയിലുണ്ടായിരുന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ബാലേഷ് ഭോജനെ പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇവ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി ഭോജനെ ആരോപിച്ചു. പൊലീസ് എത്തി ഫോമുകള്‍ കസ്റ്റഡിയിലെടുക്കുകയും ഒരു പ്രവര്‍ത്തകനെ വാഹനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പിന്നീട് ഖാര്‍ഘര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായും ശിവസേന നേതാവ് ആരോപിച്ചു

ഓഗസ്റ്റ് 17ന് അപ്ലോഡ് ചെയ്ത ഫോമുകളാണ് ഇവയെന്നും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കടയില്‍ ഏല്‍പ്പിച്ചതാണോ എന്ന് അന്വേഷിക്കുമെന്നും പന്‍വേല്‍ പ്രാന്ത് അധികാരി പവന്‍ ചാന്‍ഡക് വ്യക്തമാക്കി. ആരോപണങ്ങള്‍ പന്‍വേല്‍ മേയറും ബിജെപി നേതാവുമായ നിതിന്‍ പാട്ടീല്‍ നിഷേധിച്ചു. സംഭവവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 31ന് ശേഷം കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. മണ്ഡലത്തിലെ 6.84 ലക്ഷം വോട്ടര്‍മാരില്‍ 4.39 ലക്ഷം പേരുടെ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള 2.83 ലക്ഷം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com