

അങ്കത്തട്ടും തട്ടുകടയും പീടികയും പാട്ടുമായി സീവുഡ്‌സിന്‍റെ ഗ്രാമച്ചന്ത
സീവുഡ്‌സ് മലയാളി സമാജം ഇരുപത്തിയഞ്ചാം വാർഷികത്തിനോടനുബന്ധിച്ച് പഴമയുടെ മധുരം വിളമ്പി അതിവിപുലമായ ഗ്രാമച്ചന്തയൊരുക്കുന്നു. അങ്കത്തട്ടും തട്ടുകടയും പീടികയും പാട്ടുമായി ജൂൺ 6ന് വൈകിട്ട് നാലരയ്ക്ക് സീവുഡ്സിലെ സെക്റ്റർ 48 ലെ ഗണേശ് മൈതാനിയിൽ പൊന്ന്യത്തങ്കം മാതൃകയിൽ അങ്കത്തട്ടുണരും. വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്‌ക്കരിക്കുന്നതിൽ ശ്രദ്ധേയമായ പീടികകളും നാടൻ ഭക്ഷണശാലകളും ഭാഗ്യക്കുറിയും പഞ്ചഗുസ്‌തിയും കുളിക്കടവും തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമച്ചന്ത അന്യഭാഷക്കാരേയും ത്രസിപ്പിക്കുന്ന മട്ടിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും പരസ്പരമുള്ള പോരിനായി തെരഞ്ഞെടുത്തത് പൊന്ന്യത്തെ ഏഴരക്കണ്ടം ആയിരുന്നു. പൊന്ന്യത്തങ്കം എന്നപേരിൽ വീണ്ടും മെയ്യ് അഭ്യാസത്തിന്‍റെ വിസ്മയ പ്രകടനത്തിനും സീവുഡ്സ് മലയാളി സമാജത്തിന്‍റെ ഗ്രാമച്ചന്തയോടനുബന്ധിച്ച് വേദി ഒരുങ്ങിയിട്ടുണ്ട്.
ലോക്കൽ ഈസ് ഫ്യൂച്ചർ എന്ന സന്ദേശമുയർത്തിയിരുന്ന ഗ്രാമച്ചന്തകളുടെ നന്മ പുതു തലമുറക്ക് പരിചയപ്പെടുത്തുക കൂടിയാണ് സീവുഡ്സ് മലയാളി സമാജത്തിന്‍റെ ഉദ്യമം.
പ്രവേശനം തികച്ചും സൗജന്യമാണ്. എഴുപതുകളേയും എൺപതുകളേയും അനുസ്‌മരിപ്പിക്കുന്ന ചായക്കടയും പായസക്കടയും തുടങ്ങി കഞ്ഞിയും കപ്പയും പാനീയങ്ങളും മീനും എല്ലാം കടകളിലുണ്ടാകും.
ഗ്രാമച്ചന്തയുടെ ഒത്ത മധ്യത്തിൽ അരങ്ങേറുന്ന കളരിപ്പയറ്റ് ഇത്തവണ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റും. ഇരു ദേശങ്ങളിലെ തർക്കം തീർക്കാൻ രണ്ടു ദേശത്തെ ചേകവർ വാശിയേറിയ കളരിപ്പയറ്റു നടത്തുന്ന മട്ടിലാണ് ഈ കായികാഭ്യാസം അരങ്ങേറുക. ഒമ്പതരയ്ക്കവസാനിക്കുന്ന ഗ്രാമ ചന്തയിൽ നാല് അങ്കങ്ങളുണ്ടാവും. കൂടാതെ പഞ്ചഗുസ്‌തിയും ഗ്രാമ ചന്തയെ സവിശേഷമാക്കും.കുളിക്കടവും ഊഞ്ഞാലും ഗ്രന്ഥാലയവും നാടൻ കാഴ്ച്ചകളും ആഘോഷങ്ങളാക്കും.
പഴയ ഗാനങ്ങൾ അണിനിരക്കുന്ന ഗാനമേളയും എൺപതുകളെ ഓർമ്മിപ്പിക്കുന്ന ഭാഗ്യക്കുറിയും ഗ്രാമച്ചന്തക്ക് മാറ്റ് കൂട്ടും. പ്ലാസ്‌റ്റിക് വിമുക്തമായ ഗ്രാമ ചന്തയൊരുക്കാനാണ് ഈ വേസ്റ്റ് സമാഹരണം വഴി സമാജങ്ങൾക്ക് മാതൃകയായ സീവുഡ്സ് മലയളി സമാജം ശ്രമിക്കുന്നത്.
വിവരങ്ങൾക്ക് :
ശശി നായർ– 9967063280
പിജിആർ നായർ – 9004470324