മുംബൈ : ശിവസേനയിലെ അയോഗ്യത കേസ് ഇനി ജനകീയ കോടതിയിൽ നേരിടുമെന്ന് ഉദ്ധവ് താക്കറെ. യഥാർഥ ശിവസേന ഏക്നാഥ് ഷിൻഡെ യുടെ വിഭാഗമാണെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിവസേനയിലെ ഇരു വിഭാഗങ്ങൾക്കിടയിലെ വിധിയെ പരാമർശിച്ച് സംസാരിക്കുകയായിരുന്നജ് അദ്ദേഹം. നീതി ലഭിക്കാൻ ജനകീയ കോടതിയെ സമീപിക്കുമെന്നും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ ചൊവ്വാഴ്ച പറഞ്ഞു.
ഇന്ന് മുതൽ ഈ കേസ് ജനകീയ കോടതിയിൽ നേരിടുമെന്നും ജനങ്ങൾ നീതി നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.‘മശാൽ’ (ജ്വലിക്കുന്ന പന്തം) ചിഹ്നവും ശിവസേനയുടെ (യുബിടി) പേരും ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്നും താക്കറെ പറഞ്ഞു. ‘മോഷ്ടിച്ച’ പേരും ചിഹ്നവും ഉപയോഗിച്ച് തനിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷിൻഡെയെ വെല്ലുവിളിക്കുകയും ചെയ്തു.നർവേക്കറുടെ വിധിയെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് എല്ലാവരും തയ്യാർ ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
'ഇത് എന്‍റെ പാർട്ടിയുടെയോ എന്‍റെയോ മാത്രം പോരാട്ടമല്ല. ജനാധിപത്യത്തിനായുള്ള പോരാട്ടമാണ്. ഇത്തരമൊരു കാര്യം ഇന്ത്യയിലെ ഏത് പാർട്ടിയിലും സംഭവിക്കാം. ഈ പോരാട്ടം എല്ലാവർക്കും വേണ്ടിയാണ്" അദ്ദേഹം പറഞ്ഞു.