

ട്രാക്റ്ററിന്‍റെ വാടക നല്‍കാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
മുംബൈ: ട്രാക്റ്ററിന്‍റെ വാടക കൃത്യസമയത്ത് നല്‍കാത്തിന്‍റെ പേരില്‍ മുപ്പതുകാരിയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ ഫത്തേപൂരിലാണ് ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഫത്തേപൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പരിചയക്കാരനില്‍ നിന്ന് കൃഷി ആവശ്യങ്ങള്‍ക്കായി ഒരു ട്രാക്റ്റര്‍ വാടകയ്ക്കെടുത്തിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ചകളില്‍ ഇതിന്‍റെ വാടക ഇനത്തില്‍ ഒരു ലക്ഷം രൂപ കുടിശികയുണ്ടെന്ന് അവകാശപ്പെട്ട് ഉടമസ്ഥന്‍ പണം ആവശ്യപ്പെടുകയായിരുന്നു.
പണം ലഭിക്കാതായതോടെ ട്രാക്റ്റർ ഉടമ ഇവര്‍ താമസിക്കുന്ന കൃഷിയിടത്തില്‍ എത്തി. തുടര്‍ന്ന് യുവതിക്ക് കഴിക്കാന്‍ ലഹരിപദാര്‍ഥം അടങ്ങിയ പലഹാരം നല്‍കി. ഇത് കഴിച്ചതോടെ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി.
തുടര്‍ന്ന് ഇയാള്‍ മറ്റ് മൂന്ന് പേരെക്കൂടി കൃഷിയിടത്തിലേക്ക് വിളിച്ചുവരുത്തുകയും, നാലുപേരും ചേര്‍ന്ന് യുവതിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവസമയത്ത് യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.
ഭയന്നുപോയ യുവതിക്ക് കൃത്യമായ ദിവസം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആഴ്ചകള്‍ക്ക് മുന്‍പാണ് ക്രൂരത നടന്നതെന്ന് പൊലീസിനോട് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.