പറ്റ്ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര തിങ്കളാഴ്ച ബിഹാറിൽ പ്രവേശിക്കും. ജെഡി(യു നേതാവ് നിതീഷ് കുമാറിന്‍റെ അപ്രതീക്ഷിത ചുവടുമാറ്റത്തെത്തുടർന്ന് ബിഹാറിലെ രാഷ്‌ട്രീയ അന്തരീക്ഷം കലുഷിതമായ സാഹചര്യത്തിലാണ് ജോഡോ യാത്ര സംസ്ഥാനത്തെത്തുന്നത്. 2020നു ശേഷം ഇതാദ്യമായാണ് രാഹുൽ സംസ്ഥാനത്തെത്തുന്നത്.
ചൊവ്വാഴ്ച പർണിയയിലും ബുധനാഴ്ച കത്തിഹാർ ജില്ലയിലും വൻ റാലികളിൽ രാഹുൽ പങ്കെടുക്കും. കിഷൻഗഞ്ചിൽ പൊതുയോഗത്തിലും പങ്കെടുക്കും. ആർജെഡി പ്രസിഡന്‍റ് ലാലു പ്രസാദ് യാദവ് , സിപിഐ(എംഎൽ)-എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എന്നിവരും പർണിയയിലെ റാലിയിൽ പങ്കാളികളാകും.