India
തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനം മൂന്നാം ദിനവും തുടരുന്നു
അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ഡൊറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്‍റെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുന്നു. ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം കടത്തിവിടാനും ഇതുവഴി കുരുങ്ങിക്കിടക്കുന്ന 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി ഹരിദ്വാറിൽ നിന്നും മൂന്ന് അടി വ്യാസമുള്ള എട്ടു പൈപ്പുകൾ കൊണ്ടുവന്നിട്ടുണ്ട്.
അതേസമയം, അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്‍റെ കാരണമുൾപ്പെടെ അന്വേഷിക്കാനായി വിദഗ്ധരടങ്ങുന്ന ആറംഗ സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ ഉള്ളിലായിരുന്നു അപകടം.60 മീറ്ററോളമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികളെ രക്ഷിക്കാനായിരുന്നു ആദ്യശ്രമം.