
ന്യൂ ഡൽഹി: ലോക്സഭയിൽ നിന്ന് പുറത്താക്കാനുള്ള എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ വരുന്ന തെരഞ്ഞെടുപ്പിൽ തന്‍റെ ഭൂരിപക്ഷം ഇരട്ടിയാക്കാൻ മാത്രമേ സഹായിക്കൂ എന്ന് തൃണമൂൽ എംപി മഹുവ മൊയ്ത്ര. ലോക്സഭയിൽ ചോദ്യം ചോദിക്കുന്നതിനായി പണം വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയെ പുറത്താക്കാൻ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. പാർലമെന്‍റിന്‍റെ ചരിത്രത്തിലാദ്യമായി എംപിമാരെ പുറത്താക്കാൻ അധികാരമില്ലാത്ത എത്തിക്സ് കമ്മിറ്റി അധാർമികമായി പുറത്താക്കുന്ന ആദ്യ എംപി എന്നതിൽ അഭിമാനത്തോടു കൂടി താൻ പുറത്തു പോരും. പുറത്താക്കിയതിനു ശേഷം സിബിഐയോട് തെളിവു തേടിയിരിക്കുകയാണ് ഇവിടെ. ഇതൊരു കങ്കാരു കോടതിയാണെന്നും മഹുവ ആരോപിച്ചു.
മഹുവയ്ക്കെതിരേ 479 പേജുള്ള റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ബിജെപി എംപി വിനോദ് കുമാർ സോങ്കാർ ചെയർമാനായ എത്തിക്സ് കമ്മിറ്റി സമർപ്പിച്ചത്. കമ്മിറ്റിയിലെ ആറു പേർ മഹുവയെ പുറത്താക്കണമെന്ന ശുപാർശയോട് യോജിച്ചിട്ടുണ്ട്. നാലു പേർ വിയോജിപ്പ് രേഖപ്പെടുത്തി.
അദാനി ഗ്രൂപ്പിനെതിരേ പാർലമെന്‍റിൽ ചോദ്യം ചോദിക്കുന്നതിന് ദർശൻ ഹിരാനന്ദാനി എന്ന വ്യവസായിയിൽനിന്നു പണം വാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ ആരോപണം. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്താൻ ലോക്‌പാൽ ഉത്തരവിട്ടതായി പരാതി നൽകിയ ബിജെപി എംപി നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു.