

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ , തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ എന്നിവരുൾപ്പെടെ11 പേർ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്. ബിജെപിയിൽ നിന്ന് 5 എംപിമാരും തൃണമൂൽ കോൺഗ്രസിൽ നിന്ന് 6 എംപിമാരുമാണ് എതിരാളികളില്ലാതെ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂലൈ 24 നായിരുന്നു തെരഞ്ഞെടുപ്പു തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ എതിരാളികളില്ലാതെ വന്നതോടെ ഇവർ നേരിട്ട് രാജ്യസഭയിലേക്ക് എത്തുകയായിരുന്നു. ഇന്നായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
എസ്. ജയശങ്കറിനു പുറമേ ഗുജറാത്തിൽ നിന്നും ബാബുഭായി ദേശായി, കേസരി ദേവ് സിങ്ങ് ത്സാല, പശ്ചിമ ബംഗാളിൽ നിന്നും ആനന്ദ് മഹാരാജ്, ഗോവയിൽ നിന്നുള്ള സദാനന്ദസേഠ് എന്നീ ബിജെപി സ്ഥാനാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. തൃണമൂൽ കോൺഗ്രസിൽ നിന്നും ഡെറക് ഒബ്രിയനെ കൂടാതെ സുഖേന്ദു ശേഖർ റോയ്, ദോള സെൻ, സാകേത് ഗോഖലെ, സമീറുൾ ഇസ്‌ലാം, പ്രകാശ്ബാരിക് എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ രാജ്യസഭയിൽ ഒരു സീറ്റ് നഷ്ടമായി കോൺഗ്രസിന്‍റെ അംഗബലം 30 ആയി ചുരുങ്ങി. അതേസമയം ജൂലൈ 24 മുതൽ രാജ്യസഭയിൽ 7 സീറ്റുകളുടെ ഒഴിവു വരും. കാശ്മീരിന്‍റെ 4 സീറ്റും ഉത്തർപ്രദേശിന്‍റെ 1 സീറ്റും രാഷ്ട്രപതി ശുപാർശ ചെയ്യുന്ന 2 സീറ്റുകളിലുമാണ് ഒഴിവു വരിക. ഇതോടെ ആകെ സീറ്റുകൾ 238 ഉം കേവല ഭൂരിപക്ഷത്തിന് 120 സീറ്റുകളുമാവും. 93 സീറ്റുകളും സ്വന്തമായുള്ള ബിജെപി മറ്റ് സഖ്യകക്ഷികളെ കൂടി ചേർത്താൽ 105 ൽ എത്തും. നാമനിർദേശം ചെയ്യപ്പെട്ട 5 എംപിമാരും 2 സ്വതന്ത്രരും ചേർന്നാൽ 112 പേരുടെ പിന്തുണ ലഭിക്കുന്ന ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ 8 സീറ്റുകൾ കൂടി മതിയാവും.