ഡൽഹി : ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ നിന്നും ഇതുവരെ 1100 ഇന്ത്യക്കാരെ രക്ഷപെടുത്തിയതായി വിദേശകാര്യമന്ത്രാലയം. ഓപ്പറേഷൻ കാവേരി എന്ന രക്ഷാദൗത്യത്തിലൂടെ കൂടുതൽ പേരെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെടിനിർത്തലിന്‍റെ സമയപരിധി അവസാനിക്കുന്നതിനു മുമ്പ് പരാമവധി പേരെ രക്ഷപെടുത്താനാണ് ലക്ഷ്യമിടുന്നത്.
അതേസമയം സുഡാനിൽ വെടിയേറ്റ് മരണപ്പെട്ട മലയാളി കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ കുടുംബാംഗങ്ങൾ ജിദ്ദയിൽ എത്തി. ഇവരെ എത്രയും വേഗം കേരളത്തിൽ എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകുമെന്നും, എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
സുഡാനിൽ നിന്നുളള ആദ്യ ഇന്ത്യൻ സംഘം ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയിരുന്നു. ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ രാത്രിയാണ് എത്തിച്ചേർന്നത്. ഇക്കൂട്ടത്തിൽ 19 മലയാളികളുണ്ട്. ഇവർക്ക് കേരള ഹൗസിലാണ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. നാവികസേനയുടെ കപ്പലുകളും വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിൽ ഭാഗമാകുന്നത്.