
ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരേ രാഷ്ട്രപതി ദ്രൗപതി മുർമു. പ്രസിഡൻഷ്യൽ റഫറൻസിനുള്ളിലുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് രാഷ്ട്രപതി സുപ്രീംകോടതിയോട് 14 ചോദ്യങ്ങൾ ഉന്നയിച്ചു. ഭരണഘടനയിലില്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.
ഭരണഘടയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി കോടതിയോടു ഈ വിഷയത്തിൽ വ്യക്തത തേടിയത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസിക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് മുർമു സുപ്രീംകോടതിയിൽ നൽകിയ റെഫറൻസിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്‍റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണറും വിവേചനാധികാരം ഉപയോഗിക്കുന്നതെന്ന് രാഷ്ട്രപതി വ്യക്തമാക്കുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ മൂന്നു മാസത്തിനകം രാഷ്‌ട്രപതി അതിൽ തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിനു വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി രാഷ്ട്രപതിക്കും നിർദേശം നൽകിയിരുന്നത്.