ഗുജറാത്ത്: കച്ചിൽ 18 വയസുകാരി കുഴല്‍കിണറില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്. കച്ച് ജില്ലയിലെ ബുജ് താലൂക്കിലുള്ള കണ്ടരായ് ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെ 6.30 യോടെയാണ് അപകടം.
540 അടി ആഴമുള്ള കുഴൽക്കിണറിൽ 490 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയതെന്നും പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഭുജ് ഡെപ്യൂട്ടി കളക്ടർ എബി ജാദവ് പറഞ്ഞു.
ക്യാമറയുടെ സഹായത്തോടെ പെൺകുട്ടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പെൺകുട്ടി അബോധാവസ്ഥയിലാണ്. റെസ്‌ക്യൂ ടീം കുഴൽക്കിണറിലേക്ക് ഓക്സിജൻ എത്തിച്ച് നൽകുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) എന്നിവയുടെ സംഘങ്ങളെയും രക്ഷാപ്രവർത്തനത്തിന് ഉടന്‍ സ്ഥലത്തെത്തുമെന്ന് അദ്ദേഹം അറിയിച്ചു.