
കേദാർനാഥിൽ മണ്ണിടിച്ചിൽ; 2 തീർഥാടകർ മരിച്ചു
ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള ട്രെക്ക് റൂട്ടിൽ മണ്ണിടിച്ചിലിൽ പാറകല്ലുകൾ വീണ് 2 തീർഥാടകർ മരിച്ചു. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ 11.20ന്, ജംഗിൾചാട്ടി ഘട്ടിന് സമീപം കുന്നിൻ ചെരുവിൽ നിന്നാണ് മണ്ണിടിച്ചിലുണ്ടായത്. പാറക്കല്ലുകൾ തീർത്ഥാടകരെയും പല്ലക്ക് ഓപ്പറേറ്റർമാരെയും പോർട്ടർമാരെയും ഇടിച്ചുതെറിപ്പിച്ച് ഇവർ ഒരു കൊക്കയിലേക്ക് വീണു എന്ന് രുദ്രപ്രയാഗ് പൊലീസ് സൂപ്രണ്ട് അക്ഷയ് പ്രഹ്ലാദ് കൊണ്ടെ അറിയിച്ചു.
ഉടനെ പൊലീസും എസ്ഡിആർഎഫ് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. കയറുകൾ ഉപയോഗിച്ച് മരിച്ചവരെയും പരിക്കേറ്റവരെയും ഏറെ ശ്രമങ്ങൾക്ക് ശേഷം മലയിടുക്കിൽ നിന്ന് പുറത്തെടുത്തു. ഗുരുതരമായി പരുക്കേറ്റവരെ ഗൗരികുണ്ടിലെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും ഇവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണെന്നും എസ്‌പി വ്യക്തമാക്കി. പാതയിലൂടെ തീർത്ഥാടകരുടെ സഞ്ചാരം തുടരുന്നതിനാൽ പോലീസ് സംരക്ഷണം തുടരുന്നുണ്ടെന്നും എസ്‌പി കൂട്ടിച്ചേർത്തു.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർഥാടന യാത്ര ആരംഭിച്ചതിന് ശേഷം ഈ വർഷം ഉണ്ടാവുന്ന അഞ്ചാമത്തെ അപകടമാണ് ഞായറാഴ്ചയുണ്ടായ ഹെലികോപ്ടർ അപകടം. അപകടത്തിൽ 2 വയസുള്ള കുഞ്ഞും പൈലറ്റും അടക്കം 7 പേരായിരുന്നു കൊലപ്പെട്ടത്. സംഭവത്തിൽ ഹെലികോപ്ടർ സർവീസ് നടത്തിയിരുന്ന ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ കേസെടുത്തിരുന്നു.