ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നത്, തെരഞ്ഞെടുപ്പ് സന്ദർശക പരിപാടി (ഐഇവിപി) സംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അന്താരാഷ്ട്ര സഹകരണം വളർത്തുന്നു. പങ്കാളിത്തത്തിന്‍റെ വ്യാപ്തി കണക്കിലെടുത്താൽ ഇത്തരത്തിലുള്ള പരിപാടി ഇത് ആദ്യത്തേതാണ്.
ഭൂട്ടാൻ, മംഗോളിയ, ഓസ്‌ട്രേലിയ, മഡഗാസ്‌കർ, ഫിജി, കിർഗിസ് റിപ്പബ്ലിക്, റഷ്യ, മോൾഡോവ, ടുണീഷ്യ, സീഷെൽസ്, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ജോർജിയ,ചിലി, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ്, പാപുവ ന്യൂ ഗിനിയ, നമീബിയ തുടങ്ങി 23 രാജ്യങ്ങളിലുള്ള തെരഞ്ഞെടുപ്പ് നിർവഹണ സംവിധാനം / സംഘടനയിലെ 75 അന്തർദേശീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറല്‍ സിസ്റ്റംസ് (IFES) എന്ന സംഘടനയിലെ അംഗങ്ങളും, ഭൂട്ടാനിലെയും ഇസ്രായേലിലെയും മാധ്യമ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്‍റെ സൂക്ഷ്മതകളും ഇവിടെ ഉപയോഗിക്കുന്ന മികച്ച സമ്പ്രദായങ്ങളും വിദേശ തെരഞ്ഞെടുപ്പ് നിർവഹണ സംവിധാനത്തിലെ (ഇഎംബി) അംഗങ്ങൾക്ക് പരിചയപ്പെടുത്താനാണ് പരിപാടിയിലൂടെ ശ്രമിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവർ പ്രതിനിധികളെ അഭിസംബോധന ചെയ്യും. അതിനുശേഷം, പ്രതിനിധികൾ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞ് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. ഇവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടെടുപ്പും അനുബന്ധ തയാറെടുപ്പുകളും നിരീക്ഷിക്കും.