
പ്രധാനമന്ത്രി ധനധാന്യ കൃഷിയോജനയ്ക്ക് 24,000 കോടി
ന്യൂഡൽഹി: പ്രധാനമന്ത്രി ധനധാന്യ കൃഷിയോജനയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്‍റെ ഭാഗമായി കാർഷിക ജില്ലകളുടെ വികസനത്തിന് 24,000 കോടി രൂപ അനുവദിച്ചു. നിലവിലുളള 36 പദ്ധതികൾ സംയോജിപ്പിച്ച് 100 ഇടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും തെരഞ്ഞെടുക്കും എന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. നിലവിൽ 11 മന്ത്രാലയങ്ങളിലായി ചിതറിക്കിടക്കുന്ന 36 പദ്ധതികൾ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 100 ജില്ലകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരുകോടി എഴുപതുലക്ഷം കര്‍ഷകര്‍ക്ക് ഈ പദ്ധതി ഗുണംചെയ്യും എന്നാണ് സര്‍ക്കാരിന്‍റെ വാദം.
2025-ല്‍ തുടങ്ങി ആറുകൊല്ലത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും സംരംഭങ്ങളും സര്‍ക്കാര്‍ ഒരുക്കും. ഹരിത ഊര്‍ജ ഉത്പാദന രംഗത്തെ ഇരുപതിനായിരം കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ നീക്കിവെച്ചിരിക്കുന്നത്. എന്‍ഡിപിസിയുടെ കീഴിലുള്ള എന്‍ഡിപിസി ഗ്രീന്‍ ലിമിറ്റഡിനാണ് ഈ പണം അനുവദിച്ചിരിക്കുന്നത്.