പട്‌ന: ബിഹാറില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടർന്ന് യുവാവിന്‍റെ ജനനേന്ദ്രിയം ഛേദിച്ച് 26കാരി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ വേദ് പ്രകാശ് (30) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
സരൺ ജില്ലയിലെ മർഹൗറ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള സ്വകാര്യ നഴ്‌സിംഗ് ഹോമിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തി മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തിയ ശേഷം കൃത്യം ചെയ്യുകയായിരുന്നു. സംഭവം ശേഷം യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തിയും യുവതി പൊലീസിനു കൈമാറി.
ഇരുവരും 2വര്‍ഷമായി അടുപ്പത്തിലായിരുന്നു എന്ന് യുവതി പൊലീസിനോട് പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും നിരവധി തവണ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വേദ് പ്രകാശ് തയ്യാറായില്ലെന്നും മൊഴിയിൽ പറയുന്നു. ജൂലൈ 1 ന് രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചെങ്കിലും അന്നെ ദിവസം വിവാഹത്തിന് വേദ് എത്താതിരുന്നതാണ് യുവതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിന്‍റെ പ്രേരണയായാല്‍ 2 തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതായും യുവതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.