
സൈബർ തട്ടിപ്പിൽ കുടുങ്ങിയ ഇന്ത‍്യൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിച്ചു
representative image
ന‍്യൂഡൽഹി: ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ ഇന്ത‍്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. തായ്‌ലൻഡ്, മ‍്യാൻമാർ അതിർത്തിയിൽ ജോലി തട്ടിപ്പിന് ഇരയായ 283 പേരെയാണ് വ‍്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ചത്. മ‍്യാൻമാറിലെയും തായ്‌ലൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്.
വ‍്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വിദേശകാര‍്യമന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ കുടുങ്ങിയ 543 ഇന്ത‍്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിൽ 283 പേരെയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ള പൗരന്മാരെ ചൊവ്വാഴ്ച മേ സോട്ടിൽ നിന്നുമുള്ള വിമാനത്തിൽ തിരികെ കൊണ്ടുവരും.
ജോലി വാഗ്ദാനം നൽകി പൗരന്മാരെ തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ‍്യാൻമാർ എന്നിവിടങ്ങളിലെ സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട കോൾ സെന്‍ററുകളിലേക്ക് കൈമാറുകയായിരുന്നു. മ‍്യാൻമാറിലെയും തായ്‌ലൻഡിലെയും ഇന്ത‍്യൻ എംബസികൾ അധികാരികളുമായി ചേർന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് വിദേശകാര‍്യ മന്ത്രാലയം അറിയിച്ചു