

ശ്രീനഗർ: ജമ്മു-കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ നാലാം വാർഷികം പ്രമാണിച്ച് മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കൾ പിഡിപി നേതാക്കളെ സർക്കാർ വീട്ടു തടങ്കലിലാക്കിയതായി ആരോപണം. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പിൻവലിച്ചതിനെതിരേയുള്ള പ്രതിഷേധം ഭയന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും മെഹബൂബ ആരോപിക്കുന്നുണ്ട്.
ആർട്ടിക്കിൾ 370 പിൻവലിച്ചതിന്‍റെ വാർഷികം ആഘോഷിക്കുന്നതിനായി ആഹ്വാനം ചെയ്തു കൊണ്ടുള്ള വലിയ ഹോർഡിങ്ങുകൾ ശ്രീനഗറിൽ ഉയർന്നിട്ടുണ്ട്. എന്നാൽ പ്രദേശത്തെ ജനങ്ങളുടെ യഥാർഥ വികാരം അടിച്ചമർത്തപ്പെടുകയാണെന്നും ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതി ഇക്കാര്യവും കണക്കിലെടുക്കണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ മെഹബൂബ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പിഡിപി ഹെഡ്ക്വാർട്ടേഴ്സിലേക്കുള്ള റോഡുകൾ എല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പാർട്ടി ഓഫിസിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും പാർട്ടി വക്താവ് ആരോപിക്കുന്നു. നവാ ഇ സുബായിലുള്ള നാഷണൽ കോൺഫറൻസ് പാർട്ടി ഓഫിസിലേക്കുള്ള വഴികളും അടച്ചിരിക്കുകയാണ്. പൊലീസ് ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.
2019 ഓഗസ്റ്റ് 5നാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി കൊണ്ടുള്ള ആർട്ടിക്കിൾ പിൻവലിച്ചത്.