40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്ക്
ന്യൂഡൽഹി: റെയ്‌ൽ ഗതാഗതത്തിൽ മുന്നേറ്റത്തിനും ആധുനികീകരണത്തിനും വഴിയൊരുക്കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമല സീതാരമൻ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 40,000 റെയ്‌ൽ ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റും.
സെമി ഹൈ സ്പീഡ് ട്രെയ്‌ൻ വന്ദേഭാരതിന്‍റെ നിലവാരം കൂടുതൽ കോച്ചുകളിലേക്കു ലഭിക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.
പുതിയ മൂന്ന് റെയ്‌ൽ ഇടനാഴികൾ സ്ഥാപിക്കുമെന്നും മന്ത്രി. പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമാണ് ഇടനാഴികൾ. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായമാകും. ഊർജം, ധാതുക്കൾ, സിമന്‍റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമിക്കുക.
വിമാനത്താവള വികസനം തുടരും. വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിർമിക്കുകയും ചെയ്യും. ഇന്ത്യൻ വിമാനക്കമ്പനികൾ 1,000 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ബജറ്റ് പ്രസംഗം.
വൻ നഗരങ്ങളിലെ മെട്രൊ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും.