
തനിഷ്‌ക (ആസ്ത–17)
യുപി: കനാലിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിൽ തലയറുത്തുമാറ്റിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ട പെൺകുട്ടി ഉത്തർ പ്രദേശിലെ മീററ്റിലെ ദാദ്രി സ്വദേശിയായ തനിഷ്‌ക (ആസ്ത–17) ആണെന്ന് തിരിച്ചറിഞ്ഞു. ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ തനിഷ്‌കയുടെ അമ്മ രാകേഷ് ദേവിയുടെയും (40) പതിനാല് വയസുള്ള ഇളയ സഹോദരന്‍റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച തന്നെ ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വ്യാഴാഴ്ചയാണ് (June 04) മീററ്റിലെ കനാലിൽനിന്നു തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെൺകുട്ടി ധരിച്ചിരുന്ന സൽവാറിലെ പോക്കറ്റിൽനിന്നു കണ്ടെത്തിയ കുറിപ്പിൽ ഒരാളുടെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് തനിഷ്‌കയാണെന്നും നടന്നത് ദുരഭിമാനക്കൊലയാണെന്നും പൊലീസ് കണ്ടെത്തിയത്.
8 മാസം മുൻപ് സമൂഹമാധ്യത്തിലൂടെ തനിഷ്‌ക പരിചയപ്പെട്ട വികാസ് എന്ന യുവാവിന്‍റെ ഫോൺ നമ്പറായിരുന്നു കുറിപ്പിൽ. ഇവരുടെ ബന്ധം പ്രണയമായി വളർന്നതോടെ തനിഷ്‌കയെ ബന്ധുക്കൾ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് വികാസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽനിന്ന്, ഇരുവരും പ്രണയത്തിലായിരുന്നെന്നും ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും വ്യക്തമായിരുന്നു. പിന്നാലെ വീട്ടുകാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
വികാസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് വെള്ളിയാഴ്ച പൊലീസ് വിശദമാക്കി. ഈ മാസം 4നു അമ്മയും അനിയനും ചേർന്ന് തനിഷ്‌കയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം മൃതദേഹത്തിൽ നിന്നും തലയറുത്ത് മാറ്റി, ശരീരം ഒരു ഷീറ്റിൽ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചെറിഞ്ഞു. തല മറ്റൊരു സ്ഥലത്തു സംസ്കരിക്കുകയും ചെയ്തു.
ഇതിനു സഹായിച്ചതിന് ബന്ധുക്കളായ മോനു (26) കമാൽ സിങ് (56) സമർ സിങ് (14) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ഗൗരവിനായി തെരച്ചിൽ തുടരുകയാണ്. ബോൾട്ട് കട്ടർ ഉപയോഗിച്ചാണ് തനിഷ്‌കയുടെ മൃതദേഹത്തിൽ നിന്ന് ശിരസ് അറുത്ത് മാറ്റിയത്. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയ വെളുത്ത കാറും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്തു. തനിഷ്‌കയുടെ പിതാവ് സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന പിതാവിനോട് മകൾ സ്‌കൂളിൽ പോയി മടങ്ങി എത്തിയില്ലെന്നായിരുന്നു അമ്മ പറഞ്ഞിരുന്നതെന്നും പൊലീസ് വിശദീകരിച്ചു.