

ഛത്തീസ്ഗഢിൽ സമൂഹ ഭക്ഷണം കഴിച്ച 5 പേർക്ക് ദാരുണാന്ത്യം
റായ്പൂർ: ഛത്തീസ്ഗഢിൽ സമൂഹ ഭക്ഷണം കഴിച്ച 5 പേർ മരിച്ചതായി റിപ്പോർട്ടുകൾ. നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തതായി ദേശിയ മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ ദുൻഗ്രി ഗ്രാമത്തിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം. എന്നാൽ 7 ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തറിയുന്നത്.
45 നും 60 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ ഒക്റ്റോബർ 14 നും 20 നും ഇടയിൽ മരിച്ചതായി നാരായൺപൂരിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിരുന്നിൽ പങ്കെടുത്ത ശേഷം 20 ഓളം പേർക്ക് പനി, ഛർദി, തളർച്ച എന്നിവ അനുഭവപ്പെട്ടുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ സെന്‍ററിലെത്തിച്ചെങ്കിലും 5 പേർക്ക് ജീവൻ നഷ്ടമായിരുന്നു. മറ്റുള്ളവർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.