

ബാബറി മസ്ജിദ് തകർത്തതിന്‍റെ പ്രതികാരം; ഡിസംബറിൽ 6 സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരവാദ സംഘം ദേശിയ തലസ്ഥാനത്ത് 6 ഇടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ. 1992 ൽ അയോധ്യയിലെ ബാബറി മസ്ജിദേ തകർക്കപ്പെട്ട ഡിസംബർ 6 നാണ് സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നെന്നാണ് വെളിപ്പെടുത്തൽ.
അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള ഭീകരരുടെതാണ് വെളിപ്പെടുത്തൽ. ബാബറി മസ്ജിദ് തകർത്തത്തിന്‍റെ പ്രതികാരം വീട്ടുകയാണ് ലക്ഷ്യമെന്ന് പ്രതികരിച്ചതായി ദേശിയ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സ്ഫോടന പരമ്പരയ്ക്കായി ഘട്ടം ഘട്ടമായാണ് ഇവർ പദ്ധതി തയാറാക്കിയിരുന്നത്. 5 ഘട്ടങ്ങളായിട്ടായിരുന്നു പദ്ധതിയെന്ന് ഇവർ മൊഴി നൽകി.
ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധപ്പെട്ട ഭീകരസംഘം രൂപീകരിക്കുകയായിരുന്നു ആദ്യ പദ്ധതി. ശേഷം സ്ഫോടക വസ്തുക്കൾ നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയും ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് വെടിക്കോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. മാരകമായ രാസ സ്ഫോടകവസ്തുക്കൾ നിർമിക്കാനും ആക്രമണം നടത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷിക്കാനും പദ്ധതിയിട്ടു. തുടർന്ന് നിർമിച്ച ബോംബുകൾ സംഘാംഗങ്ങൾക്ക് വിതരണം ചെയ്തു.
ഇതിനെല്ലാം ശേഷം ഡൽഹിയിലെ ആറോ ഏഴോ സ്ഥലങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ വർഷം ഓഗസ്റ്റിൽ ആക്രമണം നടത്താനായിരുന്നു യഥാർത്ഥ പദ്ധതിയെന്നും എന്നാൽ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം പുതിയ തീയതിയായി ബാബറി മസ്ജിദ് തകർത്തതിന്‍റെ വർഷിക ദിനം തെരഞ്ഞെടുക്കുയായിരുന്നു.