
കിഷ്ത്വാവറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാവറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുളള അറിയിച്ചു. 100 ഓളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. കനത്ത മഴയ്ക്കു പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ചാസോതി ഗ്രാമത്തിൽ ശക്തമായ മഴയാണ് ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുളള യാത്ര ആരംഭിക്കുന്ന ചോഷിതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. ജൂലൈ 25 ആരംഭിച്ച മച്ചൈൽ മാതാ തീര്‍ഥാടന യാത്രാ പാതയിലാണ് അപകടമുണ്ടായത്.
മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളിൽ പലതും മിന്നൽ പ്രളയത്തിൽ ഒലിച്ചു പോയതായി ഡപ്യൂട്ടി കമ്മിഷണർ പങ്കജ് കുമാർ ശർമ വ്യക്തമാക്കി. മചൈൽ മാതാ തീർഥാടനം താത്കാലികമായി നിർത്തിവച്ചു. തീർഥാടനം ആരംഭിക്കുന്നത് ചാസോതി ഗ്രാമത്തിൽ നിന്നാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്ന അവസ്ഥയിലാണ്.