ന്യൂഡൽഹി: പത്തു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലുമായി 93 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 61.45 ശതമാനം പോളിങ്. രാത്രി എട്ടുവരെയുള്ള കണക്കാണിത്. അന്തിമ കണക്കെടുപ്പിൽ പോളിങ് ഉയരാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പശ്ചിമ ബംഗാളിൽ നേരിയ സംഘർഷങ്ങളുണ്ടായതൊഴിച്ചാൽ പോളിങ് പൊതുവേ സമാധാനപരം.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലായിരുന്നു ഇന്നലെ പോളിങ്. 2019ൽ ബിജെപിക്കൊപ്പം നിന്നവയാണ് ഇന്നലെ വോട്ടെടുപ്പ് നടന്ന 72 മണ്ഡലങ്ങൾ. ഇതോടെ, 283 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 66 ശതമാനവും രണ്ടാം ഘട്ടത്തിൽ 63 ശതമാനവുമായിരുന്നു പോളിങ്. 13, 20, 25, ജൂൺ 1 തീയതികളിലാണ് തുടർന്നുള്ള ഘട്ടങ്ങൾ. ജൂൺ നാലിനു വോട്ടെണ്ണൽ.
അസം(4 ), ബിഹാർ (5), ഛത്തിസ്ഗഡ് (7), ദാദ്ര നഗർ ഹവേലി, ദാമൻ ദിയു(2), ഗോവ (2), ഗുജറാത്ത് (25), കർണാടക (14),മധ്യപ്രദേശ് (9), മഹാരാഷ്‌ട്ര (11), ഉത്തർപ്രദേശ് (10), പശ്ചിമ ബംഗാൾ(4) എന്നിങ്ങനെയാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഇവയിൽ കർണാടകയിലും മഹാരാഷ്‌ട്രയിലും 2019ലെ വൻ വിജയം ആവർത്തിക്കാനാകുമോ എന്നു ബിജെപിക്ക് ആശങ്കയുണ്ട്.