
ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി രാഹുൽ ഗാന്ധി എന്നിവർ പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ് മെന്‍റ് ഡയറക്‌ടറേറ്റ്. കോൺഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജെർണൽസ് ലിമിറ്റഡ്, യങ് ഇന്ത്യൻ സ്ഥാപനങ്ങളുടെ 751.9 കോടി രൂപയുടെ സ്വത്തുക്കളും ഓഹരികളുമാണ് കണ്ടുകെട്ടിയത്.
അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന്‍റെ പേരില്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ലഭിച്ച 661.69 കോടി രൂപയുടെ വരുമാനം സ്ഥാവര സ്വത്തുക്കളായി ഡല്‍ഹി, മുംബൈ, ലഖ്നൗ അടക്കമുള്ള പല നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. യങ് ഇന്ത്യയുടെ പേരില്‍ 2,000 കോടി ഇത്തരത്തില്‍ സമ്പാദിച്ചിട്ടുണ്ട്. എജെഎല്ലിന്‍റെ പേരില്‍ ഓഹരികളില്‍ 90.21 കോടി രൂപയുമുണ്ടെന്നു ഇഡി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതി ഉത്തരവിനെ തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. നേരത്തെ, കേസില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു.