

"ഷെൻലോങ് സുയസ് മാക്സ്"
social media
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രേയൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ സൗദി അറേബ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ലൈബീരിയൻ കപ്പൽ സുരക്ഷിതമായ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യൻ ക്യാപ്റ്റൻ നയിക്കുന്ന "ഷെൻലോങ് സുയസ്മാക്സ്' എന്ന കപ്പലാണ് ഹോർമൂസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിൽ എത്തിയത്. സംഘർഷം ആരംഭിച്ച ശേഷം ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ എണ്ണക്കപ്പലാണ് ഇത്. 1,35,335 മെട്രിക് ടൺ ക്രൂഡ് ഓയിലുമായാണ് "ഷെൻലോങ് സുയസ് മാക്സ്" മുംബൈയിൽ എത്തിയത്.
ഇറാഖിലെ ബസറയ്ക്കു സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിനു നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. കപ്പലിൽ ഉണ്ടായിരുന്ന മറ്റ് 15 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
രക്ഷപ്പെട്ട നാവികർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലും ഇറാന്‍റെ ആക്രമണ ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് പുലർച്ചെ ദുബായ് ക്രീക്ക് ഹാർബറിനു സമീപമുള്ള താമസക്കെട്ടിടത്തിനു മുകളിൽ ഇറാന്‍റെ ഡ്രോൺ പതിച്ചു.
ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും മുൻകരുതൽ നടപടിയായി കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മേഖലയിൽ സംഘർഷം പടരുന്നത് പ്രവാസികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.