റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 8 നക്സലൈറ്റുകളെ വധിച്ചു. പൊതു തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ച 6 മണിയോടെ ഏറ്റുമുട്ടലുണ്ടായത്. ഗാങ്കലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാൻഡ്ര ഗ്രാത്തിനു സമീപമുള്ള വന പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് എന്നിവരാണ് സംയുക്ത പരിശോധനയിൽ പങ്കെടുത്തത്. പ്രദേശത്ത് നിന്ന് ലൈറ്റ് മെഷീൻ ഗൺ അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന ഇപ്പോഴും തുടരുകയാണ്.
മാർച്ച്- ജൂൺ കാലഘട്ടത്തിൽ നക്സലൈറ്റുകൾ വ്യാപകമായി ആക്രമണങ്ങൾ അഴിച്ചു വിടാറുണ്ട്. ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തിയത്.
മാർച്ച് 27ന് ബസഗുഡയിലുണ്ടായ ഏറ്റുമുട്ടലിൽ 6 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷം ബസ്താർ മേഖലയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന നക്സലുകളുടെ എണ്ണം 41 ആയി.