
ന്യൂഡൽഹി: എംപി സഞ്ജയ് സിങ്ങിന്‍റെ അഭാവത്തിൽ രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടി നേതാവായി തെരഞ്ഞെടുത്ത് ആം ആദ്മി പാർട്ടി. ഇതു സംബന്ധിച്ച കത്ത് പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറി. നിലവിൽ ആം ആദ്മിക്ക് രാജ്യസഭയിൽ 10 അംഗങ്ങളാണുള്ളത്. പാർട്ടിയിലെ യുവനേതാക്കളിൽ ഒരാളാണ് ഛദ്ദ. ഇതു വരെയും രാജ്യസഭയിലെ എഎപി നേതാവായിരുന്ന എംപി സഞ്ജയ് സിങ് ഇപ്പോൾ തിഹാർ ജയിലിലാണ്. കഴിഞ്ഞ ഒക്റ്റോബർ 4നാണ് ഇഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.
ഡൽഹി സർവീസ് ഓർഡിനൻസ് പഠിക്കുന്നതിനുള്ള സമിതിയിൽ എംപിമാരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ഛദ്ദയെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു.
സുപ്രീം കോടതിയിൽ ഈ നടപടിയെ ഛദ്ദ ചോദ്യം ചെയ്തിരുന്നു. കോടതി ഇടപെട്ടതിനു പിന്നാലെ 115 ദിവസങ്ങൾക്കു ശേഷമാണ് ഛദ്ദയുടെ സസ്പെൻഷൻ പിൻവലിച്ചത്. അതിനു പുറകേയാണ് രാജ്യസഭയിലെ പാർട്ടി നേതൃത്വം ഛദ്ദയുടെ കൈകളിലെത്തിയിരിക്കുന്നത്.