
ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ സംഘർഷം. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. പുതിയ മേയറുടെ നിർദ്ദേശ പ്രകാരം നടത്തിയ ആറംഗ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പാണു ബിജെപി-ആം ആദ്മി പ്രശ്നങ്ങളിൽ കലാശിച്ചത്.
തെരഞ്ഞെടുപ്പിലെ ഒരു വോട്ട് അസാധുവാണെന്നു മേയർ ഷെല്ലി ഒബ്രോയ് പ്രഖ്യാപിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. അസാധുവായ വോട്ട് കണക്കിലെടുക്കാതെയാകും ഫലം പ്രഖ്യാപിക്കുക എന്നും മേയർ വ്യക്തമാക്കി. ഇതോടെ മുദ്രാവാക്യം വിളിയുമായി ബിജെപി അംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. പ്രതിരോധിക്കാൻ ആം ആദ്മി മെമ്പർമാരും എത്തിയതോടെ സംഘർഷം ഉടലെടുത്തു. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കഴിഞ്ഞദിവസമാണു ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടന്നത്.