
നടൻ പ്രഭു
ചെന്നൈ: സഹോദരന്‍റെ കടബാധ്യതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് നടൻ പ്രഭു കോടതിയിൽ വ്യക്തമാക്കി. പ്രഭുവിന്‍റെ മൂത്ത സഹോദരൻ രാംകുമാർ, മകൻ ദുഷ്യന്ത്, മരുമകൾ അഭിരാമി ദുഷ്യന്ത് എന്നിവരുടെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ടുളള കേസിലാണ് പ്രഭു കോടതിയിലെത്തിയത്.
സഹോദരൻ നിരവധി ആളുകളിൽ നിന്നു പണം കടം വാങ്ങിയതിനാൽ അതിന്‍റെ ഭാരം വഹിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്നും പ്രഭു പറഞ്ഞു. സഹോദരന്‍റെ കടബാധ്യതയുമായി ബന്ധപ്പെട്ട് പിതാവ് ശിവാജി ഗണേശൻ ടി നഗറിൽ നിർമിച്ച ബംഗ്ലാവിന്‍റെ ഒരു ഭാഗം കണ്ടുകെട്ടാനുളള കോടതി ഉത്തരവിനെതിരെ പ്രഭുവിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സഹോദരങ്ങൾ തമ്മിലുളള ധാരണപ്രകാരം പിതാവ് ശിവാജി ഗണേശൻ നിർമിച്ച ബംഗ്ലാവിന്‍റെ ഉടമ താനാണെന്നും രാംകുമാറിന് സ്വത്തിൽ അവകാശമില്ലാത്തതിനാൽ അദ്ദേഹത്തിന്‍റെ ബാധ്യതയ്ക്കായി തന്‍റെ അവകാശത്തിലുളള സ്വത്തേറ്റെടുക്കാനാവില്ലെന്നും പ്രഭു കോടതിയെ അറിയിച്ചു.
150 കോടി രൂപ വിലമതിക്കുന്ന സ്വത്ത് 3.5 കോടി രൂപയുടെ വായ്പ തുകയ്ക്ക് കണ്ടുകെട്ടാനാണ് ഉത്തരവെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
രാംകുമാർ സഹോദരനല്ലേയെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറിൽ നിന്നും തുക തിരിച്ചു വാങ്ങി കൂടേയെന്നും കോടതി പ്രഭുവിനോട് ചോദിച്ചു.