

പ്രകാശ് രാജ്
ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപടിക്കിടെ തന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടൻ പ്രകാശ് രാജ് ആരോപിച്ചു. ചൊവ്വാഴ്ച എക്സിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്.
എസ്ഐആർ നടപടിക്ക് പിന്നാലെ വോട്ടവകാശം നഷ്ടപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഒരു തമാശ നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. എസ്ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിലെ വോട്ടവകാശം നഷ്ടപ്പെട്ട 65 ലക്ഷം പേരിൽ ഒരാളാണ് ഞാൻ. നല്ല തമാശയല്ലേ? ഞാൻ ജനിച്ചത് ഈ മണ്ഡലത്തിലാണ്. ഇവിടെത്തന്നെയാണ് താമസിച്ചത്. ഇവിടെ സ്കൂളിലും കോളേജിലും പഠിച്ചു. ഇവിടെ തന്നെയാണ് നാടകവേദിയിലും പ്രവർത്തിച്ചത്. മാത്രമല്ല, ഈ മണ്ഡലത്തിൽ നിന്ന് ഞാൻ എംപി സ്ഥാനാർഥിയായിട്ടുമുണ്ട്”- ദേശീയ പുരസ്കാര ജേതാവും ബഹുഭാഷാ നടനുമായ പ്രകാശ് രാജ് പറഞ്ഞു.
വോട്ടർ ഐഡി തിരിച്ചുപിടിക്കുന്നതിനായി ഇനി എന്ത് നടപടിക്രമമാണ് പാലിക്കേണ്ടതെന്ന് നോക്കുമെന്നും അദ്ദേഹം പറഞ്ഞു. “തമാശ നന്നായിട്ടുണ്ട്. കളി തുടങ്ങാം. എന്‍റെ വോട്ടർ ഐഡി തിരിച്ചുപിടിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് നോക്കാം”- അദ്ദേഹം പറഞ്ഞു. പ്രകാശ് രാജിന്‍റെ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ബെംഗളൂരു സെൻട്രലിലെ ശാന്തിനഗർ മണ്ഡലത്തിലെ എഎസ്ഡിഡിഒ (ആബ്സെന്‍റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ് ആൻഡ് അദേഴ്സ്) പട്ടികയിൽ പ്രകാശ് രാജിന്‍റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത നാല് വോട്ടർ തിരിച്ചറിയൽ കാർഡുകൾ അനധികൃതമായി കൈവശം വച്ചെന്ന പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ജൂലൈ 10ന് ബെംഗളൂരു കോടതി പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.