

നടി സൗന്ദര്യ, മോഹൻ ബാബു
ഹൈദരാബാദ്: തെന്നിന്ത്യൻ നടി സൗന്ദര്യയുടെ അപകടമരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം. സൗന്ദര്യയുടെ മരണം അപകടമരണമല്ലെന്നും അത് കൊലപാതകമാണെന്നുമാണ് ആരോപണമുയരുന്നത്. തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരേ ആന്ധ്രയിലെ ഖമ്മം ജില്ലയിലാണ് ചിട്ടിമല്ലു എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്.
നടി മരിച്ച് 21 വർഷങ്ങൾക്ക് ശേഷമാണ് ആരോപണം ഉയരുന്നത്. മോഹൻ ബാബുവും സൗന്ദര്യയും തമ്മിലുളള വസ്തു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് യുവാവ് ആരോപിക്കുന്നത്. സൗന്ദര്യയുടെയും സഹോദരന്‍റെയും കൈവശമുണ്ടായിരുന്നു ഭൂമി മോഹൻ ബാബുവിന് വിൽക്കുവാൻ തയാറാക്കാതിരുന്നതാണ് പ്രശ്നത്തിനു കാരണമായതെന്നും ആരോപണം.
2004 ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹൈദരാബാദിലേക്ക് പോകുംവഴി വിമാനാപകടത്തിലാണ് സൗന്ദര്യ മരിച്ചത്. അപകടത്തിൽ സൗന്ദര്യ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. എന്നാൽ സൗന്ദര്യയുടെ മരണശേഷം മോഹൻബാബു ഈ ഭൂമി കൈവശപ്പെടുത്തിയെന്നും യുവാവ് ആരോപിക്കുന്നു.
മോഹൻ ബാബുവിൽനിന്ന് ഭൂമി തിരിച്ചുവാങ്ങി പൊതുജന ക്ഷേമാവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നാണ് ചിട്ടിമല്ലു ആവശ്യപ്പെടുന്നത്. ഭൂമി പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടനെതിരേ അന്വേഷണം വേണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിയമപോരാട്ടം മൂലം തനിക്കെതിരേ ഭീഷണി ഉയരുന്നുണ്ട്. തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഇതിനെതിരേ മോഹൻ ബാബുവോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.