ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെ തകർക്കാനുള്ള ലക്ഷ്യത്തോടെയുള്ള തെറ്റായ വിവരങ്ങളും അപകീർത്തികരമായ ആരോപണങ്ങളും മാത്രമായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ടിലുണ്ടായിരുന്നതെന്നാവർത്തിച്ച് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്‍റെ വാർഷിക ജനറൽ ബോഡിയിലായിരുന്നു ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ പ്രതികരണം.
കമ്പനിയുടെ സൽപ്പേര് തകർക്കുകയും ഓഹരി വില ഇടിയുന്നതും മൂലം ഷോർട്ട് സെല്ലിങ്ങിലൂടെയുണ്ടാക്കാവുന്ന ലാഭം മാത്രമായിരുന്നു ലക്ഷ്യം. 2004– 2015ലെ വിവരങ്ങളാണ് ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിക്കും വിധം അമെരിക്കൻ ഷോർട്ട്സെല്ലിങ് സ്ഥാപനം പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കമ്പനി ആ സമയത്തുതന്നെ തീർപ്പാക്കിയതായിരുന്നു.
കമ്പനിയുടെ എഫ്പിഒ ആരംഭിക്കുന്നതിന് തൊട്ടു മുൻപ് വന്ന റിപ്പോർട്ട് തന്നെയും കമ്പനിയെയും തകർക്കാനുള്ള ലക്ഷ്യത്തോടെയുള്ളതായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.