കൊൽക്കത്ത: ബംഗാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച് അധിർ രഞ്ജൻ ചൗധരി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന്‍റെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന പിസിസി യോഗത്തിനു ശേഷമായിരുന്നു ചൗധരിയുടെ രാജി പ്രഖ്യാപനം. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിന്‍റെ ഔദ്യോഗിക പ്രതികരണം ഇത് വരെ ഉണ്ടായിട്ടില്ല.
രാജിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായുള്ള എതിർപ്പ് അധിർ രഞ്ജൻ ചൗധരി പരസ്യമാക്കി. ഖാർഗെ അധ്യക്ഷനായതിൽ പിന്നെ ബംഗാളിൽ സംസ്ഥാന പ്രസിഡന്‍റ് ഉണ്ടായിരുന്നില്ലെന്ന് ചൗധരി പ്രതികരിച്ചു. പുതിയ മുഴുവൻ സമയ പ്രസിഡന്‍റിനെ നിയമിക്കുമ്പോൾ അതിനെക്കുറിച്ച് മനസിലാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
തൃണമൂൽ കോൺഗ്രസിനെ ഇന്ത്യാ മുന്നണിയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചൗധരിയും ഖാർഗെയുമായും ഭിന്നതകളുണ്ടായിരുന്നു. കോൺഗ്രസ് എംപി പി. ചിദംബരവുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ചൗധരിയുടെ രാജി എന്നതും ശ്രദ്ധേയമാണ്.