

അരവിന്ദ് കെജ്‌രിവാൾ
ന‍്യൂഡൽഹി: രാജ‍്യത്ത് ജെൻസികൾക്ക് പിന്നാലെ ജെൻ ആൽഫയും സർക്കാർ സ്കൂളുകളിലെ മെച്ചപ്പെട്ട സൗകര‍്യങ്ങൾക്കായി തങ്ങളുടെ ശബ്ദമുയർത്തി തുടങ്ങിയെന്ന് മുൻ ഡൽഹി മുഖ‍്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ.
സമൂഹമാധ‍്യമമായ എക്സിലെഴുതിയ പോസ്റ്റിൽ സ്വാതന്ത്ര‍്യദിനത്തിൽ രാജ‍്യമെമ്പാടുമുള്ള കുട്ടികൾ അടിസ്ഥാന സൗകര‍്യങ്ങൾ ആവശ‍്യപ്പെട്ട് പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ഹർമിപുർ, ഡെറാഡൂൺ, ബാർമർ എന്നിവിടങ്ങൾ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം. മികച്ച റോഡുകളും അധ‍്യാപകരെയും വേണമെന്നാണ് വിദ‍്യാർഥികളുടെ ആവശ‍്യം.
സ്വാതന്ത്ര‍്യം ലഭിച്ച് 75-80 വർഷം പിന്നിട്ടിട്ടും തകർന്ന കെട്ടിടങ്ങളും ചോർന്നൊലിക്കുന്ന മേൽക്കൂരകളും ശുചിമുറിയുടെയും കുടിവെള്ളത്തിന്‍റെയും അധ‍്യാപകരുടെയും കുറവ് തുടരുന്നത് നിർഭാഗ‍്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ സ്കൂളുകളിലെ മോശം സ്ഥിതി സാധാരണമാണെന്ന് ആളുകൾ അംഗീകരിച്ചുവെന്നും, എന്നാൽ വിദ‍്യാർഥികൾ അതിനെ ചോദ‍്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ തന്‍റെ പാർട്ടിയുടെ ഭരണം അവിടത്തെ സ്കൂളുകളെ വളരെയധികം മെച്ചപ്പെടുത്തിയെന്നും അവിടത്തെ വിദ‍്യാർഥികൾ നീറ്റ്, ജെഇഇ പരീക്ഷകൾ എഴുതി ഡോക്റ്റർമാരും എൻഞ്ചിനീയർമാരുമായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.