സൗരദൗത്യത്തിനൊരുങ്ങി ഇസ്രൊ; സെപ്റ്റംബർ 2ന് ആദിത്യ- എൽ 1 വിക്ഷേപിച്ചേക്കും

ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിന്‍റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക.
Representative image
Representative image
Updated on

ബംഗളൂരു: ചാന്ദ്രദൗത്യം വിജയിച്ചതിന്‍റെ ആരവങ്ങൾ കെട്ടടങ്ങും മുൻപേ സൗരദൗത്യത്തിന് തിരി കൊളുത്താനൊരുങ്ങി ഇസ്രൊ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി നിർമിച്ച ബഹിരാകാശ പേടകം ആദിത്യ എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിച്ചേക്കാം എന്നാണ് ഇസ്രൊ വ്യക്തമാക്കുന്നത്.

ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിന്‍റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്‍റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്‍റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഇസ്രോയുടെ പ്രതീക്ഷ.സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്‍റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.

കോറോണൽ ഹീറ്റിങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

logo
Metro Vaartha
www.metrovaartha.com