

മർദനത്തിനിരയായ അങ്കിത് ധവാൻ, വീരേന്ദർ സെജ്‌വാൾ
ന‍്യൂഡൽഹി: വിമാനത്താവളത്തിൽ വച്ച് യാത്രക്കാരെ മർദിച്ച സംഭവത്തിൽ എയർ ഇന്ത‍്യ എക്സ്‌പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്‍റെതാണ് നടപടി. ബിഎൻഎസ് 115, 126, 351 സെഷൻ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം വീരേന്ദർ സെജ്‌വാളിനെ സ്റ്റേഷൻ ജാമ‍്യത്തിൽ വിട്ടയച്ചു.
ഇക്കഴിഞ്ഞ ഡിസംബർ 19നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഡൽഹി വിമാനത്താവളത്തിലെത്തിയ അങ്കിത് ധവാനും കുടുംബവും സ്പൈസ് ജെറ്റ് വിമാനത്തിനായി കാത്തുനിൽക്കുകയായിരുന്നു. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഇവരുടെ കൂടെയുണ്ടായിരുന്നതിനാൽ ജീവനക്കാർക്കുള്ള വഴിയിലൂടെ പോകാൻ അധികൃതർ ആവശ‍്യപ്പെട്ടു.
ഇതിനിടെ വീരേന്ദർ സെജ്‌വാളും സഹപ്രവർത്തകരും വരി തെറ്റിച്ച് നടന്നുപോയി. ഇത് ചോദ‍്യം ചെയ്തതിനാണ് അങ്കിത് ധവാന് മർദനമേറ്റത്. സംഭവത്തെ പറ്റിയും ഏഴു വയസുകാരിയായ മകളുടെ മുന്നിൽ വച്ച് മർദനമേറ്റതും അങ്കിത് സമൂഹമാധ‍്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വീരേന്ദർ സെജ്‌വാളിനെതിരേ വലിയ തോതിൽ വിമർശനം ഉയർന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ എയർ ഇന്ത‍്യ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.