ന്യൂഡൽഹി: വിമാന സർവീസുകൾ പ്രതിസന്ധിയിലാവും വിധം പ്രതിഷേധം തുടരുന്ന ജീവനക്കാർ അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകിട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ജീവനക്കാർക്ക് കമ്പനി നൽകിയ നിർദേശം. നേരത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 ഓളം ജീവനക്കാരെ എയർ ഇന്ത്യ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം.
അതേസമയം, പ്രതിസന്ധിക്ക് പരിഹാരം തേടി കേന്ദ്ര സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഡൽഹിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാനേജ്മെന്‍റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോഗത്തിൽ പങ്കെടുക്കും.
കൂട്ടത്തോടെ സിക്ക് ലീവെടുത്തത് ആസൂത്രിതമാണെന്ന് കാട്ടിയാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിട്ടത്. കൂടുതൽ ജീവനക്കാർക്കെതിരേ നടപടിഉണ്ടായേക്കുമെന്നാണ് വിവരം. ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് നിയമലംഘനമാണ്. കമ്പനിക്ക് അതിലൂടെ ഉണ്ടായ നഷ്ടം വളരെ വലുതാണ്. അവധിയുടെ കൃത്യമായ കാരണം ബോധിപ്പിച്ചിട്ടില്ല.വിമാന സര്‍വീസുകള്‍ മുടക്കണമെന്ന ഉദ്ദേശത്തോടെയാണ് അവധിയെടുത്തതെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി വ്യക്തമാക്കുന്നു.
ടാറ്റാ ഗ്രൂപ്പിന്‍റെ എയർ ഇന്ത്യയുടെ കീഴിലുള്ള ഉപസ്ഥാപനമായ എയർ ഇന്ത്യ എക്‌സ്പ്രസ്. ടാറ്റാ ഗ്രൂപ്പ് കമ്പനി ഏറ്റെടുത്തതോടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാർ പ്രതിഷേധിച്ചത്. എയർ ഇന്ത്യാ എക്‌സ്‌പ്രസിനെ എയർ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ജീവനക്കാർക്ക് എതിർപ്പുണ്ടായിരുന്നു. മുതിർന്ന തസ്തികയിലേക്ക് യോഗ്യതയുള്ളവരെ താഴ്ന്ന തസ്തികയിൽ നിയമിച്ചു. ജോലി സമയം, അലവൻസ് എന്നിവ കൃത്യമല്ല. തുടങ്ങിയ കാരണങ്ങളുന്നയിച്ചാണ് എയർ ഇന്ത്യ എക്സ് പ്രസിലെ 200 ഓളം ജീവനക്കാർ പണിമുടക്കിയത്.