

രോഹിത് പവാർ
മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ രോഹിത് പവാർ. അജിത് പവാർ നേരത്തെ പൂനെയിലേക്ക് തിരിക്കാൻ ഇരുന്നതാണെന്നും ഒരു പ്രമുഖ നേതാവ് യാത്ര വൈകിപ്പിക്കുകയായിരുന്നു എന്നുമാണ് രോഹിത് പറയുന്നത്. ബാരാമതിയിലേത് അപകടമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോ എന്ന സംശയം എല്ലാവരിലും ഉണ്ടെന്ന് രോഹിത് പവാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 28ന് പുനെയ്ക്ക് സമീപം ബാരാമതിയിലുണ്ടായ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. ലാൻഡിങ്ങിനിടെ ചെറുവിമാനം തകർന്നു വീണ് തീപിടിക്കുകയായിരുന്നു. 2 പൈലറ്റുമാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന മറ്റ് 4 പേരും കൊല്ലപ്പെട്ടിരുന്നു.
ജനുവരി 27 വൈകുന്നേരം മുംബൈയിൽ നിന്ന് പുണെയിലേക്ക് തിരിക്കാനായിരുന്നു അജിത് പവാർ തീരുമാനിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം തയാറായിരുന്നു. ഒരു പ്രമുഖ നേതാവ് കാണാൻ വന്നതോടെയാണ് യാത്ര വൈകിയതെന്ന് രോഹിത് പറഞ്ഞു. തുടർന്നാണ് 28-ാം തീയതി രാവിലെ യാത്ര ചെയ്യാൻ തീരുമാനിച്ചത്. വിമാനയാത്രകളിൽ അജിത് പവാർ വളരെ ജാഗ്രത പുലർത്താറുണ്ട്. അദ്ദേഹം ഒരിക്കലും അപകടസാധ്യതയുള്ള തീരുമാനങ്ങൾ എടുക്കാറില്ല. കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും വൈകിയാണ് അവിടെ നിന്ന് പുറപ്പെട്ടത്. അപകടം നടക്കുന്നതിനു തൊട്ടു മുൻപ് ട്രാൻസ്പോണ്ടർ ഓഫായി. പൈലറ്റാണോ ഇത് ചെയ്തതെന്നു പരിശോധിക്കണം. സഹ പൈലറ്റ് ‘മെയ് ഡേ’ സന്ദേശം അയച്ചില്ല. - അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ അധിക ഇന്ധന ടാങ്കുകൾ കരുതിയിരുന്നോ എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്നും രോഹിത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത്തരത്തിൽ അധിക ഇന്ധന ടാങ്കുകൾ കരുതുന്നത് നിയമവിരുദ്ധം മാത്രമല്ല, ബോംബ് പോലെ അപകടകരവുമാണ്. ഇന്ധനം ലാഭിക്കാൻ പൈലറ്റിന് നിർദേശം നൽകിയിരുന്നോ?, ലാൻഡിങിന് മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നില്ലേ? -തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണം.- രോഹിത് പവാർ കൂട്ടിച്ചേർത്തു. ഡിജിസിഎയുടെ അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ടെങ്കിലും ആവശ്യമെങ്കിൽ വിദേശ വ്യോമയാന ഏജൻസികളെയും സഹകരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.